Friday, January 18, 2013

ഹേ... .....ചാര്‍ലി.................


-->
എന്റെ കുട്ടിക്കാലം
ചാര്‍ലി ചാപ്ലിന്‍

ലോക സിനിമയിലെ എക്കാലത്തേയും മഹാന്മാരായ ചലച്ചിത്രകാരന്‍മാരില്‍ ചാര്‍ലി ചാപ്ലിനുള്ള സ്ഥാനം അദ്വിതീയമാണ്. ആക്ഷേപഹാസ്യങ്ങള്‍ നിറഞ്ഞതായിരുന്നു ചാപ്ലിന്റെ സിനിമകള്‍. തന്റെ കാലത്തെ സാമൂഹ്യതിന്മകളോട് ശക്തമായി പ്രതികരിക്കുകയും, രാഷ്ട്രീയമായ അനീതികളെ നിര്‍ഭയമായി എതിര്‍ക്കുകയും ചെയ്‌ത ചാപ്ലിന്റെ സിനിമകള്‍ പ്രേക്ഷകരില്‍ ചിരിയ്‌ക്കൊപ്പം ചിന്തയും പ്രതിഷേധവും ഉണര്‍ത്തി. രണ്ടാം ലോകമഹായുദ്ധകാലത്താണ് അദ്ദേഹം "ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍" എന്ന ശബ്‌ദ ചിത്രം നിര്‍മ്മിച്ചത്. യുദ്ധത്തിനു മുന്‍പു തന്നെ ചാപ്ലിന്‍ നാസി ഭീകരതയെക്കുറിച്ചു മനസ്സിലാക്കിയിരുന്നു. ഹിറ്റലറെ പരിഹസിക്കുന്ന ആ ചിത്രത്തിലെ അവസാനത്തെ പ്രഭാഷണം ഏറെ പ്രശ‌സ്‌തമാണ്. ചാപ്ലിന്‍ വെറുമൊരു സാധാരണ ചലച്ചിത്രകാരനായിരുന്നില്ല. അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള നിന്ദിതര്‍ക്കും, പീഡിതര്‍ക്കും വേണ്ടി വാദിച്ചു. യുദ്ധവിരുദ്ധ സംരംഭങ്ങ ളോടും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഫാസിസത്തിനെതിരെ ശബ്‌ദമുയര്‍ത്തി. ചലച്ചിത്രത്തിന്റെ എല്ലാ മേഖലകിലും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ ജീവിതം ലോക സിനിമയുടെ തന്നെ ചരിത്രമാണ്. നിന്ദിതരുടേയും പീഡിതരുടേയും ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ കഥ കൂടിയാണിത്.
ലണ്ടനിലെ ചേരികളില്‍ നിന്ന് കലയുടെയും മാനവികതയുടെയും അനന്ത വിസ്‌തൃതികളിലേയ്‌ക്ക് ഉയര്‍ന്ന എക്കാലത്തേയും മഹാനടന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയാഹാരിയായ ബാല്യകാല സ്‌മരണകളാണ് 'എന്റെ കുട്ടിക്കാലം' എന്ന കൃതിയിലൂടെ ശ്രീമതി: എം. സാജിത മലയാളത്തിലേയ്ക്ക് പുനരാഖ്യാനം ചെയ്‌തിരിക്കുന്നത്. ഈ പ്രതിഭയുടെ ദുരിതപൂര്‍ണ്ണമായ ബാല്യകാല ജീവിതം ഈ കൃതി നമുക്കു മുന്നില്‍ വരച്ചിടുന്നു.
പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചാപ്ലിന്റെ ബാല്യം. കുടുസ്സുമുറികളിലും അനാഥ മന്ദിരങ്ങളിലും കഴിച്ചു കൂട്ടിയ ദിനങ്ങള്‍, ചിത്ത രോഗിയായ അമ്മയും മദ്യപനായ പിതാവുമൊത്തു പിന്നിട്ട ആ ദുരിതകാലത്തെ ക്കുറ്റിച്ചുള്ള ചാപ്ലിന്റെ ഓര്‍മ്മകള്‍ ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ ദുരിതപൂര്‍ണമായ കുട്ടിക്കാലം കണ്ണീരോടെയല്ലാതെ വായിക്കുക പ്രയാസമാണ്.
അമ്മ – ഹന്ന ചാപ്ലിനും അച്ഛന്‍ - ചാള്‍സ് ചാപ്ലിനും ചാര്‍ലി ചാപ്ലിന് ഒരു വയസ്സ് ഉള്ളപ്പോഴേ പിരിഞ്ഞു. ചാപ്ലിന്റെ അച്ഛന്‍ അമിത മദ്യപാനിയായതും കൊണ്ട് അമ്മ – ഹന്ന ചാപ്ലിന്‍ ചാപ്ലിന്റെ അച്ഛനെ ഉപേക്ഷിക്കു കയായിരുന്നു. ചാര്‍ലി ചാപ്ലിന്റെയും അമ്മയുടെയും സഹോദരന്‍ സിഡ്നിയുടെയും പട്ടിണിയും ദാരിദ്രവും നിറഞ്ഞ നാളുകള്‍ വായനക്കാരില്‍ വേദനയുണര്‍ത്തുന്നു. ചാപ്ലിന് ചെറുപ്പത്തിലേ തന്റെ അഭിനയത്തിലെ കഴിവ് പ്രകടമാക്കാന്‍ കഴിഞ്ഞിരുന്നു. ചാപ്ലിന്റെ അച്ഛനും അമ്മയും നാടകരംഗത്തെ നല്ല കഴിവുള്ള അഭിനയേതാക്ക ളായിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞതോടെ ചാര്‍ലി ചാപ്ലിന് അച്ഛന്റെ സ്‌നേഹവും വാത്സല്യവും നഷ്ടപ്പെട്ടു. പിന്നെ അമ്മയോടൊത്തായിരുന്നു ചാപ്ലിന്റെ ബാല്യകാല ജീവിതം. അമ്മ അഭിനയിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാ നം കൊണ്ടു മാത്രം ചാപ്ലിനും ജേഷ്ഠന്‍ സിഡ്നിയും അമ്മയും കഴിഞ്ഞു കൂടി. അമ്മ ഒരിയ്‌ക്കല്‍ നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ അമ്മയുടെ ശബ്ദം നഷ്ടമായി. ശ്വാസനാള വീക്കമായിരുന്നു കാരണം. വിധി ചാപ്ലിന്റെ അമ്മയോട് വളരെ ക്രൂരമായി പെരുമാറി. അമ്മയ്ക്ക് പഴയ ശബ്ദം തിരിച്ചു കിട്ടിയില്ല. അതോടെ അവര്‍ക്ക് ജീവിക്കാന്‍ വേറെ വഴിയില്ലാതായി. അമ്മയും ചാപ്ലിനും സഹോദരന്‍ സിഡ്നിയും അനാഥമന്ദിരത്തിലേയ്ക്ക് താമസം മാറി. പിന്നെ ചാപ്ലിന്റെ സഹോദരന്‍ സിഡ്നിയ്ക്ക് കപ്പലില്‍ കാഹളമൂതുന്ന ജോലി ലഭിച്ചു. അവന്‍ അയച്ചു തരുന്ന പണം കൊണ്ട് ചാപ്ലിനും അമ്മയും രണ്ടു മുറിയുള്ള ഒരു വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. ജേഷ്ഠന്‍ സിഡ്നിയെ പിന്നീട് നാട്ടിലേക്ക് കണ്ടില്ല. അവന് വാതരോഗം പിടിപെട്ടതിനെ തുടര്‍ന്ന അന്യനാട്ടില്‍ ചികിത്സയിലായിരുന്നു. അമ്മ തയ്ച്ചുണ്ടാക്കുന്ന പണം കൊണ്ട് ചാപ്ലിനുമമ്മയും കഴിഞ്ഞു കൂടി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് ചിത്തരോഗം പിടിപെടുകയും അമ്മ മാനസികാരോഗ്യ ആസ്‌പത്രിയിലേക്ക് പോവുകയും ചെയ്‌തു. അതോടെ ചാപ്ലിന്‍ ഒറ്റപ്പെട്ടു. ചാപ്ലിന്‍ ജീവിക്കാനായി പല തൊഴിലുകളും ചെയ്‌തു. വീട്ടുവേലക്കാരനായും തൂപ്പുകാരനായും ഒക്കെ. ചാപ്ലിന് ചെറുപ്പത്തിലേ ഉള്ള ആഗ്രഹം ഒരു സ്വഭാവഹാസ്യനടനാകുക എന്നതായിരുന്നു. കാര്‍ണോ എന്ന നാടകക്കമ്പനിയോടൊപ്പം ചേര്‍ന്ന് ചാര്‍ലി ചാപ്ലിന്‍ പന്ത്രണ്ടാം വയസ്സില്‍ അഭിനയമാരംഭിച്ചു. പിന്നെ ചാര്‍ലി ചാപ്ലിന് ഉയര്‍ച്ചകളാണ് ഉണ്ടായിട്ടുള്ളത്. നാടകത്തിലൂടെ അദ്ദേഹം സിനിമാ ലോകത്തെത്തി. നാടകങ്ങളില്‍ ചാപ്ലിന്റെ ഹാസ്യാഭിനയം കണ്ട് കീസ്റ്റോണ്‍ കമ്പനിയുടെ ഉടമകളിലൊരാളായ ചാള്‍സ് കെസ്റ്റല്‍ അദ്ദേഹത്തെ ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയാണുണ്ടായത്. 1915 – ലെ 'ഹിസ് ന്യൂ ജോബ്' ആയിരുന്നു ചാപ്ലിന്‍ അഭിനയിച്ച ആദ്യത്തെ സിനിമ.
പട്ടിണിയില്‍ നിന്നും ദാരിദ്രത്തില്‍ നിന്നും മുക്തി നേടി നാടകരംഗത്ത് അഭിനയേതാവുകയും പിന്നീട് ചലച്ചിത്രലോകത്തേക്കും കടുന്നു വന്ന ചാര്‍ലി സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ലോകപ്രശസ്ത അഭിനയേതാവും സിനിമാ നിര്‍മ്മാണ രംഗത്തെ പ്രമുഖനായും മാറി. കുട്ടികളിലൊക്കെയും ആത്‌മവിശ്വാസവും ജീവിതോത്സാഹവും വളര്‍ത്തുന്ന ഒന്നാണ് 'എന്റെ കുട്ടിക്കാലം' എന്ന ചാര്‍ലി ചാപ്ലിന്റെ അനുഭവാഖ്യാനം.

1 comment: