Wednesday, January 9, 2013

എന്റെ സൃഷ്ടി.


കാട്ടിലേക്കു പോകല്ലേ, കുഞ്ഞേ.
-ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്



എന്റെ വായനാനുഭവം

മനോവ്യാപാരങ്ങളുടെ സങ്കീര്‍ണതകളിലൂടെയുള്ള സഞ്ചാരമാണ് ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ "കാട്ടിലേക്കു പോകല്ലേ, കുഞ്ഞേ”. ഇതിലെ പ്രധാനകഥാപാത്രമായ 'ഉമ്മ' ഇന്ന് സമൂഹത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന തന്റെ ചിന്തകളെ മുന്നോട്ട് നയിക്കുകയും, ഒപ്പം ആ ചിന്തകളെ ഹാസ്യപൂര്‍വ്വം തന്റെ നാവിന്റെ കഴിവിനാല്‍ പുറത്തേക്ക് കൊണ്ടുവരികയും വായനക്കാരില്‍ ഹാസ്യത്തോടൊപ്പം ചിന്തകളുണര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമനന്മയുടെ വീണ്ടുവിചാരമായി അവതരിപ്പിക്കപ്പെടുന്ന ഉമ്മയില്‍ കുസൃതികളും വീണ്ടുവിചാരങ്ങളുമുണ്ട്. റപ്രസന്റേറ്റീവില്‍ നിന്ന് വില പേശി അയേണ്‍ ബോക്സ് വാങ്ങുമ്പോഴും മകനെ കബളിപ്പിച്ച് നാടന്‍കോഴിക്കുഞ്ഞുങ്ങളെ തരപ്പെടുത്തുമ്പോഴും ഉമ്മയുടെ കുസൃതിയാണ് നാം കാണുന്നത്. അതില്‍ മനശ്ശുദ്ധിയുടെ അംശങ്ങളുണ്ട്. കരിനാക്കുകാരി നബീസയുടെ കാര്യത്തിലുള്ള കരുതലും വിധിയെ മറികടക്കാനുള്ള വ്യഗ്രതയുമെല്ലാം ഉമ്മയുടെ സ്വഭാവത്തിന്റെ മറ്റൊരു തലമാണ്. ഒരു കഥാപാത്രത്തിന്റെ വ്യത്യസ്‌ത മനോവ്യാപാരങ്ങള്‍ സമന്വയിപ്പിച്ച് കൊണ്ട് കഥാകൃത്തിന് കഥയെഴുതാന്‍ കഴിഞ്ഞു എന്നതാണ് ഈ രചനയുടെ മികവ്. വൈരുധ്യങ്ങള്‍ കൊണ്ട് സൃഷ്‌ടിക്കുന്ന ഹാസവും സൗന്ദര്യവും ഈ കഥയെ ആസ്വാദ്യകരമാക്കുന്നു.

ഒന്‍പതാം ക്ലാസ്സിലെ മലയാളം കേരളപാഠാവലിയിലെ അവസാന പാഠമാണ് ഇത്.

3 comments:

  1. അഖില്‍,ആലോചന നന്നായി.. ഗ്രാമീണമായ വിചാരങ്ങള്‍ തന്നെയാണ് ഉമ്മയുടെ കരുത്ത്. ജീവിതപ്രശ്നങ്ങള്‍ ഏറ്റുപറഞ്ഞ് പൊട്ടിക്കരയുന്ന റപ്രസന്റേറ്റീവിനോട് ആവശ്യത്തിനും അനാവശ്യത്തിനും കരയുന്നവരാണ് നാടിന്റെ ശാപമെന്ന് പറയുമ്പോള്‍ ഉമ്മ അസാമാന്യമായ കരുത്താണ് വായനക്കാരിലേക്ക് പകരുന്നത്.. സാധനം പിശകിവാങ്ങുന്ന അതേ ഉമ്മ തന്നെയാണ് കുട്ടിക്ക് ഉടുപ്പ് വാങ്ങാന്‍ സ്നേഹത്തോടെ പണം നല്‍കുന്നത്.. കഥയിലെ ഉമ്മ ബഷീര്‍ സാഹിത്യത്തിലെ മനുഷ്യരുടെ മനോനിലയും ജീവിതസമീപനവും ഓര്‍മ്മിപ്പിക്കുന്നതായും എനിക്ക് തോന്നിയിട്ടുണ്ട്.. ശിഹാബുദ്ദീന്റെ മറ്റ് കഥകളും വായിക്കണം.. ആര്‍ക്കും വേണ്ടാത്ത കണ്ണ് ഉള്‍പ്പെടെ..

    ReplyDelete