Tuesday, November 12, 2013

പാലക്കാട് ശാസ്ത്രമേള റിസള്‍ട്ട് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, June 26, 2013


അഗ്നിച്ചിറകുകള്‍
    • ഡോ. എ പി ജെ അബ്‌ദുള്‍ കലാം

ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ പി ജെ അബ്‌ദുള്‍ കലാമിന്റെ ആത്‌മകഥയാണ് അഗ്‌നിച്ചിറകുകള്‍. അരുണ്‍ തിവാരിയുടെ സഹായത്തോടെ ഡോ. അബ്‌ദുള്‍ കലാം ഇഗ്ലീഷ് ഭാഷയില്‍ രചിച്ച വിങ്‌സ് ഓഫ് ഫയര്‍(wings of fire) എന്നതിന്റെ മലയാള പരിഭാഷയാണിത്. തമിഴ് നാട്ടിലെ രാമേശ്വരം സ്വദേശിയും ഒരു ഇടത്തരം മുസ്ലീം കുടുംബത്തിലെ അംഗവുമായ അബ്‌ദുള്‍ കലാം എങ്ങിനെ ഇന്ത്യന്‍ മിസ്സൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്‌തകം വിശദീകരിക്കുന്നു. പുതുതലമുറയ്ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് ഈ ആത്മകഥ.
ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കു പേരുകേട്ട തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലീം കുടുംബത്തില്‍ ജൈനുലബ്‌ദീന്റേയും ആഷിയമ്മയുടേയും മകനായാണ് ആവുല്‍ പകിര്‍ ജൈനുലബ്ദീന്‍ അബ്‌ദുള്‍ കലാം എന്ന അബ്ദുള്‍ കലാം ജനിച്ചത്. തികഞ്ഞ മത വിശ്വാസിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ധനുഷ്‌കോടി - രാമേശ്വരം യാത്രയ്‌ക്കുള്ള ബോട്ടുകള്‍ വാടകയ്‌ക്കു കൊടുക്കുന്ന ജോലിയായിരുന്നു അദ്ദേഹം ചെയ്‌തിരുന്നത്. തന്റെ പഠനാവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനായി പത്രവിതരണക്കാരന്റെ ജോലി കലാം ചെറുപ്പത്തില്‍ തന്നെ ചെയ്‌തിരുന്നു. അബ്‌ദുള്‍ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീന്‍ അവിടുത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി സഞ്ചരിച്ചിരുന്ന ട്രെയിന്‍ അവിടെ നിര്‍ത്താതിരുന്ന കാലത്ത് പത്രക്കെട്ടുകള്‍ വണ്ടിയില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു പതിവ്. ഈ പത്രക്കെട്ടുകള്‍ എടുത്തു കൂട്ടുന്നതിന് അബ്‌ദുള്‍ കലാം ഷംസുദ്ദീനെ സഹായിച്ചിരുന്നു. ഇതില്‍ നിന്നും ലഭിച്ചിരുന്ന ചെറിയ പൈസയായിരുന്നു തന്റെ ആദ്യത്തെ വേതനം എന്ന് കലാം ഓര്‍ക്കുന്നു.
സ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് അബ്‌ദുള്‍ കലാം ഒരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു. എങ്കിലും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനു വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറാ യിരുന്നു. പഠനത്തിനു വേണ്ടി മണിക്കൂറുകളോളം അബ്‌ദുള്‍ കലാം ചെലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്‌ടപ്പെട്ട വിഷയം. തന്റെ സ്ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് ഒരു ഹൈന്ദവപുരോഹിതന്റെ പുത്രനായ പൂണൂലിട്ട രാമനാഥശാസ്ത്രിയുടെ തൊട്ടടുത്താണ് കലാം പതിവായിരുന്നിരുന്നത്. രാമനാഥശാസ്ത്രിയും കലാമും വളരെ നല്ല സുഹൃത്തുക്കളായിരുന്നു. കലാം രാമേശ്വരം എലിമെന്ററി സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായി പഠിക്കുമ്പോള്‍ ഒരു ദിവസം ഒരു പുതിയ അദ്ധ്യാപകന്‍ ക്ലാസില്‍ വന്നു . താനൊരു മുസ്ലീമാണ് എന്നറിയിക്കുന്ന ഒരു തൊപ്പി ധരിച്ചുകൊണ്ടാണ് കലാം മുന്‍നിരയില്‍ രാമനാഥശാസ്ത്രിയുടെ അടുത്ത് ഇരുന്നിരുന്നത്. ഒരു ഹൈന്ദവപുരോഹിതന്റെ പുത്രന്‍ ഒരു മുസ്ലീം ബാലനോടൊപ്പം ഇരിക്കുന്നതുമായി പൊരുത്തപ്പെടാന്‍ പുതിയ അദ്ധ്യാപകനു കഴിഞ്ഞില്ല. ജാതിവേര്‍തിരിവുള്ള സാമൂഹികക്രമമനുസരിച്ച് അബ്ദുള്‍ കലാമിനോട് എഴുന്നേറ്റ് പിന്നില്‍ പോയി ഇരിയ്‌ക്കുവാന്‍ അന്നു ക്ലാസില്‍ വന്ന പുതിയ അദ്ധ്യാപകന്‍ പറഞ്ഞു. കലാമിനും കലാമിന്റെ ഉയര്‍ന്ന ജാതിയിലുള്ള കൂട്ടുകാരനായ രാമനാഥശാസ്ത്രിയ്ക്കും വളരെ ദു:ഖം തോന്നുകയും രാമനാഥശാസ്ത്രി വിതുമ്പിക്കരയുകയും ചെയ്തു. സ്ക്കൂള്‍ വിട്ടതിനു ശേഷം വീട്ടിലെത്തിയ രാമനാഥശാസ്ത്രിയും അബ്ദുള്‍ കലാമും സ്ക്കൂളില്‍‌ നടന്ന കാര്യങ്ങളെല്ലാം തങ്ങളുടെ രക്ഷിതാക്കളോട് പറഞ്ഞു. രാമനാഥ ശാസ്ത്രിയുടെ അച്ഛനായിരുന്ന ലക്ഷ്മണശാസ്ത്രിയും കലാമിന്റെ അച്ഛനും കൂടി ആ അദ്ധ്യാപകനെ വിളിപ്പിക്കുകയും രാമനാഥശാസ്ത്രിയുടെയും കലാമിന്റെയും സാന്നിധ്യത്തില്‍ അദ്ധ്യാപകനെ ഉപദേശി ക്കുകയും ചെയ്തു. നിഷ്‌ക്കളങ്കരായ കുട്ടികളുടെ മനസ്സില്‍ സാമൂഹിക അസമത്വത്തിന്റേയും അസഹിഷ്‌ണു തയുടെയും വിഷം പരത്തരുതെന്നും മാത്രമല്ല ഇനി താങ്കള്‍ നിര്‍ബന്ധമായും ഒന്നുകില്‍ ഈ കുട്ടികളോട് മാപ്പു പറയുകയോ അല്ലെങ്കില്‍ സ്ക്കൂളില്‍ നിന്നു രാജിവെച്ചു പോകുകയോ വേണമെന്നും അദ്ധ്യാപകനോട് ലക്ഷ്മണശാസ്ത്രി വളരെ കര്‍ക്കശമായി മുഖത്തടിച്ചതു മാതിരി ആവശ്യപ്പെടുകയും ചെയ്തു. അന്ന് ആ ചെറുപ്പ ക്കാരനായ അദ്ധ്യാപകന്‍ തന്റെ തെറ്റായ പ്രവൃത്തിയില്‍ ഖേദിച്ചു എന്നു മാത്രമല്ല, ലക്ഷ്‌മണശാസ്‌ത്രി നല്‍കിയ ശക്തമായ ആ ദൃഢവിശ്വാസചൈതന്യം വഴി ആത്യന്തികമായി പരിവര്‍ത്തനപ്പെടുകയും ഉണ്ടാ യി. വളരെ കൃത്യമായി പറഞ്ഞാല്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിന്റെ കാര്യത്തില്‍ വളരെയധികം ക്രമീകൃതവും ദൃഢവുമായിരുന്നു രാമേശ്വരം എന്ന ദ്വീപിലുള്ള ആ ചെറുസമൂഹം. ഇങ്ങനെ മറ്റൊരു സംഭവവും കൂടി തന്റെ സ്ക്കൂള്‍ പഠനകാലത്ത് അബ്ദുള്‍ കലാമിനുണ്ടായിട്ടുണ്ട്. ശാസ്ത്രാധ്യാപകനായ ശിവസുബ്രഹ്മണ്യത്തിന് കലാമിനോട് വളരെയധികം മതിപ്പുണ്ടായിരുന്നു. കലാമിനൊപ്പം മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന ആ ശാസ്ത്രാധ്യാപകന്‍ ഇപ്രകാരം പറയുമായിരുന്നു - “വലിയ നഗരത്തിലുള്ള ഉന്നത വിദ്യഭ്യാസം സിദ്ധിച്ചവരോട് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുവാനാകും വിധം, കലാം, നീ വളര്‍ന്നു വരണമെന്നാണ് എന്റെ ആഗ്രഹം.” ഒരു ദിവസം അദ്ദേഹം തന്റെ വീട്ടിലേക്ക് കലാമിനെ ഊണിനു ക്ഷണിച്ചു. ആചാരവിധിപ്രകാരം പരിശുദ്ധമായി കാത്തുസൂക്ഷിക്കുന്ന തന്റെ അടുക്കളയിലേക്ക് ഒരു മുസ്ലീം ബാലനെ ഭക്ഷണം കഴിക്കാന്‍ വിളിക്കുക എന്ന ആശയം തന്നെ അദ്ദേഹത്തിന്റെ ഭാര്യയെ ഞെട്ടിക്കുന്നതായിരുന്നു. കലാമിന് തന്റെ അടുക്കളയില്‍ ഊണു വിളമ്പാന്‍ അവര്‍ തയ്യാറായില്ല. ശിവസുബ്രഹ്മണ്യന്‍ അതുകണ്ട് അസഹ്യത കാട്ടുകയോ അവരുടെ നേര്‍ക്ക് ദേഷ്യപ്പെടുകയോ ചെയ്യുന്നതിനു പകരം തന്റെ കൈകൊണ്ട് കലാമിന് ഊണു വിളമ്പിക്കൊടുക്കുകയാണുണ്ടായത്. മാത്രമല്ല, കലാമിന്റെ അരികിലിരുന്ന് ആ ശാസ്ത്രാധ്യാപകന്‍ ഊണു കഴിക്കുകയും ചെയ്തു. ഇതൊക്കെ അടുക്കളവാതിലിന്റെ പിറകില്‍ നിന്ന് വീക്ഷിക്കുകയായിരുന്നു ഗുരുപത്നി. ഭക്ഷണശേഷം കലാം താന്‍ കഴിച്ച സ്ഥലം വൃത്തിയാക്കിയ ശേഷം എഴുന്നേറ്റു. അന്ന് ഭക്ഷണശേഷം തിരിച്ചു പോരാനിറങ്ങവേ അടുത്ത വാരാന്ത്യത്തിലും ഒരു സദ്യക്കായി ശിവസുബ്രഹ്‌മണ്യര്‍ കലാമിനെ ക്ഷണിച്ചു. കലാമിന്റെ സംശയസ്ഥിതി കണ്ട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് - “വ്യവസ്ഥിതിയെ മാറ്റിത്തീര്‍ക്കാന്‍ നിങ്ങള്‍ നിശ്‌ചയിച്ചു കഴിഞ്ഞാല്‍ പിന്നെ ഇത്തരം പ്രശ്‌ങ്ങളെ നേരിടേണ്ടിവരും". അടുത്ത ആഴ്‌ച കലാം ശിവസുബ്രഹ്മണ്യരുടെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ പത്നി വന്ന് കലാമിനെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും സ്വന്തം കൈ കൊണ്ട് ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്‌തി ആസന്നമായിക്കഴിഞ്ഞു. “ഇന്ത്യക്കാര്‍ അവരുടെ സ്വന്തം ഇന്ത്യയെ കെട്ടിപ്പടുക്കും" ഗാന്ധിജി പ്രഖ്യാപിച്ചു. രാജ്യമാകമാനം അഭൂതപൂര്‍വമായൊരു ശുഭപ്രതീക്ഷ നിറഞ്ഞു. രാമേശ്വരം വിട്ട് ജില്ലാ കേന്ദ്രമായ രാമനാഥപുരത്തു പോയി പഠിക്കാന്‍ അബ്‌ദുള്‍ കലാം പിതാവിനോട് സമ്മതം ചോദിച്ചു. ഉറക്കെ ചിന്തിക്കുന്നതു പോലെ അദ്ദേഹം അപ്പോള്‍ കലാമിനോട് പറഞ്ഞു : “അബ്‌ദുള്‍! വളരുന്നതിനു വേണ്ടി നിനക്കു കുറച്ചു ദൂരെ പോകേണ്ടിവരുമെന്ന് എനിക്കറിയാം. ഒരു കൂടുപോലുമില്ലാതെ തികച്ചും ഏകാകിയായി കടല്‍പ്പക്ഷി സൂര്യനു കുറുകെ പറക്കുന്നില്ലേ? ഉന്നതമായ അഭിലാഷങ്ങള്‍ കുടികൊള്ളുന്ന മേഖലയിലേക്കു പോകുവാനായി നിന്റെ സ്‌മരണകളുറങ്ങുന്ന ഭൂമിയോടുള്ള അഭിനിവേശത്തെ ഉപേക്ഷിക്കേണ്ടി വരും. ഞങ്ങളുടെ സ്‌നേഹം നിന്നെയിവിടെ തളച്ചിടുകയോ ഞങ്ങളുടെ ആവശ്യങ്ങള്‍ നിന്നെ പിടിച്ചുനിറുത്തുകയോ ചെയ്യില്ല.” കലാമിന്റെ അമ്മ കലാമിനെ ദൂരേക്ക് പറഞ്ഞയക്കാന്‍ മടിച്ചപ്പോള്‍ അമ്മയെ ആശ്വസിപ്പിക്കാനായി ഖലീല്‍ ജിബ്രാന്റെ വരികളാണ് കലാമിന്റെ പിതാവ് ഉദ്ധരിച്ചത്. അത് ഇപ്രകാരമാണ് - “നിന്റെ മക്കള്‍ നിന്റെ മക്കളല്ല. ജീവിതത്തിന്റെ, സ്വന്തം അഭിലാഷത്തിന്റെ പുത്രന്‍മാരും പുത്രികളുമാണവര്‍. അവര്‍ നിന്നിലൂടെ വളരുന്നു, എന്നാല്‍ നിന്നില്‍ നിന്നല്ല. നിനക്ക് നിന്റെ സ്‌നേഹം അവര്‍ക്കായി നല്‍കാം, പക്ഷേ, നിന്റെ ചിന്തകള്‍ നല്‍കരുത്. എന്തെന്നാല്‍ അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.”
തന്റെ രാമനാഥപുരത്തെ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നല്ല രീതിയില്‍ തന്നെ പൂര്‍ത്തിയാക്കിയ ശേഷം കലാം തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ് കോളേജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. 1954-ല്‍ കലാം ഈ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. തന്റെ ബിരുദപഠനകാ ലത്തെക്കുറിച്ചു കലാമിനു തന്നെ പിന്നീട് മതിപ്പുണ്ടായിരുന്നില്ല. എയ്‌റോ സ്‌പേസ് എഞ്ചിനീയറിങ്ങ് പഠിക്കുവാനായിരുന്നു കലാമിന്റെ ആഗ്രഹം. പക്ഷേ, അതിനു വേണ്ട പണച്ചിലവ് വളരെ വലിയൊരു തുകയായിരുന്നു. അത് കലാമിനെ അസന്തുഷ്‌ടനാക്കി. അബ്ദുള്‍ കലാമിന്റെ ഇളയ സഹോദരി തന്റെ സ്വര്‍ണ്ണ മാല ഊരി കലാമിനു കൊടുത്തു കൊണ്ട് കലാമിന്റെ ആഗ്രഹസഫലീകരണത്തിന് വഴിയൊരുക്കി. കലാം സന്തോഷത്താല്‍ കരഞ്ഞു പോയി. തനിക്ക് സത്യസന്ധതയും അച്ചടക്കവും മാതാപിതാക്കളില്‍ നിന്നാണ് കിട്ടിയതെന്നും ശുഭാപ്‌തിവിശ്വാസും ദയാവായ്‌പും തന്റെ മൂന്നു സഹോദരന്‍മാരില്‍ നിന്നും സഹോദരിയില്‍ നിന്നും ആണ് ലഭിച്ചതെന്നും കലാം പറയുന്നു.
കലാം എയ്റോസ്പേസ് എഞ്ചിനീയറിങ്ങ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്തെ സാങ്കേതിക വിദ്യാ പഠനത്തില്‍ പ്രശസ്‌തമായ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും കലാം തന്റെ എഞ്ചിനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കി. പിന്നീട്കലാം പ്രശസ്തിയിലേക്ക് നടന്നു കയറുകയായിരുന്നു. ഇന്ത്യയുടെ പ്രഥമ ഉപഗ്രഹ വിക്ഷേപണവാഹനം "എസ്.എല്‍.വി “ 3 , 'അഗ്നി' എന്നീ നേട്ടങ്ങളിലെ തന്റെ കഠിനാദ്ധ്വാനത്തിനെ വരച്ചു വെച്ചിരിക്കുകയാണ് പുസ്തകത്തിലെ മറ്റ് ഏടുകള്‍.
ഡോ. എ പി ജെ അബ്‌ദുള്‍ കലാം എന്നറിയപ്പെടുന്ന അവുല്‍ പകീര്‍ ജൈനുലബ്‌ദീന്‍ അബ്ദുള്‍ കലാം ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്നു. 1931 ഒക്ടോബര്‍ 15 നു തമിഴ്‌നാട്ടിലെ ഒരു ചെറുദ്വീപായ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗല്‍ഭനായ മിസ്സൈല്‍ സാങ്കേതികവിദ്യാവിദഗ്‌ദനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാല്‍ , “ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരില്‍ പ്രശസ്‌തനായ അദ്ദേഹം 2007 ജൂലൈ 25 നു തന്റെ രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞു.
രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്നതിനു മുന്‍പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില്‍ കലാം ഉദ്യോഗസ്ഥനായിരുന്നു. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈല്‍ മനുഷ്യന്‍ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാ വികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുള്‍ കലാമിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദന്‍ മാത്രമല്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടുള്ള ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ കൂടിയാണ്. വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക എന്നത് ഏറെ കലാം ഇഷ്‌ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നതുമായിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്‌ടിക്കുവാനായി പുതുതലമുറയെ ബോധവത്ക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ട്.
തനിക്കു ലഭിച്ച സാഹചര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി സ്വയം വളര്‍ന്ന എ.പി.ജെ. അബ്ദുള്‍ കലാം തന്റെ ആത്മകഥയിലൂടെ വരച്ചുവെക്കുന്നത് താന്‍ കടന്നു വന്ന കാലത്തിന്റെ ചിത്രങ്ങള്‍ കൂടിയാണ്. തന്റെ രക്ഷിതാക്കളുടേയും ഗുരുക്കന്‍മാരുടേയും ബന്ധുമിത്രാദികളുടേയും പിന്തുണയാണ് തന്നെ വളര്‍ത്തിയെടുത്തതെന്ന് കലാം അടിവരയിട്ടു പറയുന്നു.


അഖില്‍ എസ്
പത്ത് ഇ

Friday, January 18, 2013

മലയാള സൗഹൃദം: ഹേ... .....ചാര്‍ലി.................

മലയാള സൗഹൃദം: ഹേ... .....ചാര്‍ലി.................

ഹേ... .....ചാര്‍ലി.................


-->
എന്റെ കുട്ടിക്കാലം
ചാര്‍ലി ചാപ്ലിന്‍

ലോക സിനിമയിലെ എക്കാലത്തേയും മഹാന്മാരായ ചലച്ചിത്രകാരന്‍മാരില്‍ ചാര്‍ലി ചാപ്ലിനുള്ള സ്ഥാനം അദ്വിതീയമാണ്. ആക്ഷേപഹാസ്യങ്ങള്‍ നിറഞ്ഞതായിരുന്നു ചാപ്ലിന്റെ സിനിമകള്‍. തന്റെ കാലത്തെ സാമൂഹ്യതിന്മകളോട് ശക്തമായി പ്രതികരിക്കുകയും, രാഷ്ട്രീയമായ അനീതികളെ നിര്‍ഭയമായി എതിര്‍ക്കുകയും ചെയ്‌ത ചാപ്ലിന്റെ സിനിമകള്‍ പ്രേക്ഷകരില്‍ ചിരിയ്‌ക്കൊപ്പം ചിന്തയും പ്രതിഷേധവും ഉണര്‍ത്തി. രണ്ടാം ലോകമഹായുദ്ധകാലത്താണ് അദ്ദേഹം "ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍" എന്ന ശബ്‌ദ ചിത്രം നിര്‍മ്മിച്ചത്. യുദ്ധത്തിനു മുന്‍പു തന്നെ ചാപ്ലിന്‍ നാസി ഭീകരതയെക്കുറിച്ചു മനസ്സിലാക്കിയിരുന്നു. ഹിറ്റലറെ പരിഹസിക്കുന്ന ആ ചിത്രത്തിലെ അവസാനത്തെ പ്രഭാഷണം ഏറെ പ്രശ‌സ്‌തമാണ്. ചാപ്ലിന്‍ വെറുമൊരു സാധാരണ ചലച്ചിത്രകാരനായിരുന്നില്ല. അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള നിന്ദിതര്‍ക്കും, പീഡിതര്‍ക്കും വേണ്ടി വാദിച്ചു. യുദ്ധവിരുദ്ധ സംരംഭങ്ങ ളോടും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഫാസിസത്തിനെതിരെ ശബ്‌ദമുയര്‍ത്തി. ചലച്ചിത്രത്തിന്റെ എല്ലാ മേഖലകിലും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ ജീവിതം ലോക സിനിമയുടെ തന്നെ ചരിത്രമാണ്. നിന്ദിതരുടേയും പീഡിതരുടേയും ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ കഥ കൂടിയാണിത്.
ലണ്ടനിലെ ചേരികളില്‍ നിന്ന് കലയുടെയും മാനവികതയുടെയും അനന്ത വിസ്‌തൃതികളിലേയ്‌ക്ക് ഉയര്‍ന്ന എക്കാലത്തേയും മഹാനടന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയാഹാരിയായ ബാല്യകാല സ്‌മരണകളാണ് 'എന്റെ കുട്ടിക്കാലം' എന്ന കൃതിയിലൂടെ ശ്രീമതി: എം. സാജിത മലയാളത്തിലേയ്ക്ക് പുനരാഖ്യാനം ചെയ്‌തിരിക്കുന്നത്. ഈ പ്രതിഭയുടെ ദുരിതപൂര്‍ണ്ണമായ ബാല്യകാല ജീവിതം ഈ കൃതി നമുക്കു മുന്നില്‍ വരച്ചിടുന്നു.
പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചാപ്ലിന്റെ ബാല്യം. കുടുസ്സുമുറികളിലും അനാഥ മന്ദിരങ്ങളിലും കഴിച്ചു കൂട്ടിയ ദിനങ്ങള്‍, ചിത്ത രോഗിയായ അമ്മയും മദ്യപനായ പിതാവുമൊത്തു പിന്നിട്ട ആ ദുരിതകാലത്തെ ക്കുറ്റിച്ചുള്ള ചാപ്ലിന്റെ ഓര്‍മ്മകള്‍ ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ ദുരിതപൂര്‍ണമായ കുട്ടിക്കാലം കണ്ണീരോടെയല്ലാതെ വായിക്കുക പ്രയാസമാണ്.
അമ്മ – ഹന്ന ചാപ്ലിനും അച്ഛന്‍ - ചാള്‍സ് ചാപ്ലിനും ചാര്‍ലി ചാപ്ലിന് ഒരു വയസ്സ് ഉള്ളപ്പോഴേ പിരിഞ്ഞു. ചാപ്ലിന്റെ അച്ഛന്‍ അമിത മദ്യപാനിയായതും കൊണ്ട് അമ്മ – ഹന്ന ചാപ്ലിന്‍ ചാപ്ലിന്റെ അച്ഛനെ ഉപേക്ഷിക്കു കയായിരുന്നു. ചാര്‍ലി ചാപ്ലിന്റെയും അമ്മയുടെയും സഹോദരന്‍ സിഡ്നിയുടെയും പട്ടിണിയും ദാരിദ്രവും നിറഞ്ഞ നാളുകള്‍ വായനക്കാരില്‍ വേദനയുണര്‍ത്തുന്നു. ചാപ്ലിന് ചെറുപ്പത്തിലേ തന്റെ അഭിനയത്തിലെ കഴിവ് പ്രകടമാക്കാന്‍ കഴിഞ്ഞിരുന്നു. ചാപ്ലിന്റെ അച്ഛനും അമ്മയും നാടകരംഗത്തെ നല്ല കഴിവുള്ള അഭിനയേതാക്ക ളായിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞതോടെ ചാര്‍ലി ചാപ്ലിന് അച്ഛന്റെ സ്‌നേഹവും വാത്സല്യവും നഷ്ടപ്പെട്ടു. പിന്നെ അമ്മയോടൊത്തായിരുന്നു ചാപ്ലിന്റെ ബാല്യകാല ജീവിതം. അമ്മ അഭിനയിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാ നം കൊണ്ടു മാത്രം ചാപ്ലിനും ജേഷ്ഠന്‍ സിഡ്നിയും അമ്മയും കഴിഞ്ഞു കൂടി. അമ്മ ഒരിയ്‌ക്കല്‍ നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ അമ്മയുടെ ശബ്ദം നഷ്ടമായി. ശ്വാസനാള വീക്കമായിരുന്നു കാരണം. വിധി ചാപ്ലിന്റെ അമ്മയോട് വളരെ ക്രൂരമായി പെരുമാറി. അമ്മയ്ക്ക് പഴയ ശബ്ദം തിരിച്ചു കിട്ടിയില്ല. അതോടെ അവര്‍ക്ക് ജീവിക്കാന്‍ വേറെ വഴിയില്ലാതായി. അമ്മയും ചാപ്ലിനും സഹോദരന്‍ സിഡ്നിയും അനാഥമന്ദിരത്തിലേയ്ക്ക് താമസം മാറി. പിന്നെ ചാപ്ലിന്റെ സഹോദരന്‍ സിഡ്നിയ്ക്ക് കപ്പലില്‍ കാഹളമൂതുന്ന ജോലി ലഭിച്ചു. അവന്‍ അയച്ചു തരുന്ന പണം കൊണ്ട് ചാപ്ലിനും അമ്മയും രണ്ടു മുറിയുള്ള ഒരു വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. ജേഷ്ഠന്‍ സിഡ്നിയെ പിന്നീട് നാട്ടിലേക്ക് കണ്ടില്ല. അവന് വാതരോഗം പിടിപെട്ടതിനെ തുടര്‍ന്ന അന്യനാട്ടില്‍ ചികിത്സയിലായിരുന്നു. അമ്മ തയ്ച്ചുണ്ടാക്കുന്ന പണം കൊണ്ട് ചാപ്ലിനുമമ്മയും കഴിഞ്ഞു കൂടി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് ചിത്തരോഗം പിടിപെടുകയും അമ്മ മാനസികാരോഗ്യ ആസ്‌പത്രിയിലേക്ക് പോവുകയും ചെയ്‌തു. അതോടെ ചാപ്ലിന്‍ ഒറ്റപ്പെട്ടു. ചാപ്ലിന്‍ ജീവിക്കാനായി പല തൊഴിലുകളും ചെയ്‌തു. വീട്ടുവേലക്കാരനായും തൂപ്പുകാരനായും ഒക്കെ. ചാപ്ലിന് ചെറുപ്പത്തിലേ ഉള്ള ആഗ്രഹം ഒരു സ്വഭാവഹാസ്യനടനാകുക എന്നതായിരുന്നു. കാര്‍ണോ എന്ന നാടകക്കമ്പനിയോടൊപ്പം ചേര്‍ന്ന് ചാര്‍ലി ചാപ്ലിന്‍ പന്ത്രണ്ടാം വയസ്സില്‍ അഭിനയമാരംഭിച്ചു. പിന്നെ ചാര്‍ലി ചാപ്ലിന് ഉയര്‍ച്ചകളാണ് ഉണ്ടായിട്ടുള്ളത്. നാടകത്തിലൂടെ അദ്ദേഹം സിനിമാ ലോകത്തെത്തി. നാടകങ്ങളില്‍ ചാപ്ലിന്റെ ഹാസ്യാഭിനയം കണ്ട് കീസ്റ്റോണ്‍ കമ്പനിയുടെ ഉടമകളിലൊരാളായ ചാള്‍സ് കെസ്റ്റല്‍ അദ്ദേഹത്തെ ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയാണുണ്ടായത്. 1915 – ലെ 'ഹിസ് ന്യൂ ജോബ്' ആയിരുന്നു ചാപ്ലിന്‍ അഭിനയിച്ച ആദ്യത്തെ സിനിമ.
പട്ടിണിയില്‍ നിന്നും ദാരിദ്രത്തില്‍ നിന്നും മുക്തി നേടി നാടകരംഗത്ത് അഭിനയേതാവുകയും പിന്നീട് ചലച്ചിത്രലോകത്തേക്കും കടുന്നു വന്ന ചാര്‍ലി സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ലോകപ്രശസ്ത അഭിനയേതാവും സിനിമാ നിര്‍മ്മാണ രംഗത്തെ പ്രമുഖനായും മാറി. കുട്ടികളിലൊക്കെയും ആത്‌മവിശ്വാസവും ജീവിതോത്സാഹവും വളര്‍ത്തുന്ന ഒന്നാണ് 'എന്റെ കുട്ടിക്കാലം' എന്ന ചാര്‍ലി ചാപ്ലിന്റെ അനുഭവാഖ്യാനം.

Wednesday, January 9, 2013

എന്റെ സൃഷ്ടി.


കാട്ടിലേക്കു പോകല്ലേ, കുഞ്ഞേ.
-ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്



എന്റെ വായനാനുഭവം

മനോവ്യാപാരങ്ങളുടെ സങ്കീര്‍ണതകളിലൂടെയുള്ള സഞ്ചാരമാണ് ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ "കാട്ടിലേക്കു പോകല്ലേ, കുഞ്ഞേ”. ഇതിലെ പ്രധാനകഥാപാത്രമായ 'ഉമ്മ' ഇന്ന് സമൂഹത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന തന്റെ ചിന്തകളെ മുന്നോട്ട് നയിക്കുകയും, ഒപ്പം ആ ചിന്തകളെ ഹാസ്യപൂര്‍വ്വം തന്റെ നാവിന്റെ കഴിവിനാല്‍ പുറത്തേക്ക് കൊണ്ടുവരികയും വായനക്കാരില്‍ ഹാസ്യത്തോടൊപ്പം ചിന്തകളുണര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമനന്മയുടെ വീണ്ടുവിചാരമായി അവതരിപ്പിക്കപ്പെടുന്ന ഉമ്മയില്‍ കുസൃതികളും വീണ്ടുവിചാരങ്ങളുമുണ്ട്. റപ്രസന്റേറ്റീവില്‍ നിന്ന് വില പേശി അയേണ്‍ ബോക്സ് വാങ്ങുമ്പോഴും മകനെ കബളിപ്പിച്ച് നാടന്‍കോഴിക്കുഞ്ഞുങ്ങളെ തരപ്പെടുത്തുമ്പോഴും ഉമ്മയുടെ കുസൃതിയാണ് നാം കാണുന്നത്. അതില്‍ മനശ്ശുദ്ധിയുടെ അംശങ്ങളുണ്ട്. കരിനാക്കുകാരി നബീസയുടെ കാര്യത്തിലുള്ള കരുതലും വിധിയെ മറികടക്കാനുള്ള വ്യഗ്രതയുമെല്ലാം ഉമ്മയുടെ സ്വഭാവത്തിന്റെ മറ്റൊരു തലമാണ്. ഒരു കഥാപാത്രത്തിന്റെ വ്യത്യസ്‌ത മനോവ്യാപാരങ്ങള്‍ സമന്വയിപ്പിച്ച് കൊണ്ട് കഥാകൃത്തിന് കഥയെഴുതാന്‍ കഴിഞ്ഞു എന്നതാണ് ഈ രചനയുടെ മികവ്. വൈരുധ്യങ്ങള്‍ കൊണ്ട് സൃഷ്‌ടിക്കുന്ന ഹാസവും സൗന്ദര്യവും ഈ കഥയെ ആസ്വാദ്യകരമാക്കുന്നു.

ഒന്‍പതാം ക്ലാസ്സിലെ മലയാളം കേരളപാഠാവലിയിലെ അവസാന പാഠമാണ് ഇത്.